കാസര്‍കോട്: സാമൂഹ്യ മാധ്യമങ്ങളിലും മറ്റു തരത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. യാതൊരുവിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ത്താലിനു നേതൃത്വം കൊടുക്കുകയും ആഹ്വാനം ചെയ്തവര്‍ക്കെതിരെയുമാണ് ജില്ലാ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. പൊതുജനങ്ങളുടെ വികാരങ്ങളെ മറ്റൊരു തരത്തിലേക്കുമാറ്റി ഹര്‍ത്താലിനും മറ്റും ആഹ്വാനം ചെയ്ത് അതിന്റെ മറവില്‍ അഴിഞ്ഞാടുവാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ 52 പേരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങള്‍ കസ്റ്റഡയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കുകയോ ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഹര്‍ത്താല്‍ പ്രചരണം നടത്തിയര്‍ക്കെതിരെ കേസ് എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം പ്രകടനങ്ങള്‍ പോലിസ് വിലക്കിയിട്ടുണ്ട്. കാശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്നു ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ പല സ്ഥലത്തും പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കാതെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പല സ്ഥലത്തും ക്രമാസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പോലീസിൻ്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇത്തരം പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലുടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തു; പോലീസിൻ്റെ അനുമതി ഇല്ലാതെ പ്രകടനങ്ങള്‍ നടത്തരുതെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി