അവരുടെ വിയര്‍പ്പിന്‍റെ വില പാഴായില്ല; കൊയ്ത്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍

  • Post category:local news
  • Reading time:1 min read
You are currently viewing അവരുടെ വിയര്‍പ്പിന്‍റെ വില പാഴായില്ല; കൊയ്ത്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍

കാലിച്ചാനടുക്കം: കാലിച്ചാനടുക്കത്തെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ കുട്ടികളുടെ വിയര്‍പ്പിന്‍റെ വില പാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലില്‍ നിന്ന് അവര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. തിരുവാതിര ഞാറ്റുവേലയില്‍ വിതച്ച നെല്ലില്‍ നല്ല വിളവ് കൊയ്ത് പരിസ്ഥിതി സംരക്ഷണത്തില്‍ ഒന്നാം സ്ഥാനത്തെത്തി കാലിച്ചാനടുക്കത്തെ കുട്ടികള്‍.

മണ്‍മറയുന്ന കാര്‍ഷിക സംസ്‌കൃതിയുടെ നന്മകള്‍ അയവിറക്കി, പാഠ പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാര്‍ഷിക പാരമ്പര്യത്തെ തൊട്ടറിയാന്‍ നാടന്‍ പാട്ടിന്‍റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാന്‍, ഗവ: ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ഹരിതോത്സവം നടത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, രക്ഷിതാക്കള്‍ എന്നിവയുടെ പിന്തുണയോടുമാണ് സ്‌ക്കൂളിലെ കുട്ടികള്‍ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലില്‍ ഒരു ഏക്കര്‍ സ്ഥലത്ത് തേജസ്സ് ഞാറു നട്ടത്.

വിളവെടുപ്പ് മഹോത്സവം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.വി ഹരിത മുഖ്യാതിഥി ആയി. പി.ടി.എ പ്രസിഡന്റ് പി.വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സകൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അധ്യാപകരായ ഭാസ്‌കരന്‍ വി.കെ. ,സരോജിനി പി, പി.പ്രമോദിനി എന്നിവര്‍ നേതൃത്വം നല്കി.

ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ സുബ്രഹ്മണ്യന്‍ നായരുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ ഒരു ഏക്കര്‍ 50 സെന്റ് പാടത്ത് തേജസ്സ് നെല്‍ വിത്താണ് നട്ടത്. സ്‌കൗട്ട് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എം. മോഹനന്‍,സ്‌ക്കൂള്‍ ജീവനക്കാരന്‍ കെ.രവി, കര്‍ഷകരായ ശ്രീധരന്‍ എം, പി. ശശിധരന്‍ എന്നിവരുംരക്ഷിതാക്കളും കുട്ടികളോടൊപ്പം കൂടി. അര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്ത് കഴിഞ്ഞ വര്‍ഷം കിട്ടിയ 60 പറ നെല്ല് പുത്തരിപ്പായസമാക്കി കുട്ടികള്‍ക്ക് നല്‍കിയ മധുരമുള്ള ഓര്‍മ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്.

0Shares