
കാസർകോട്: കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ഡി.വൈ.എഫ്.ഐ നേതാവും ബാഡൂർ സ്കൂളിലെ അധ്യാപികയുമായ സച്ചിതാ റൈയെ അടിയന്തിരമായും സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻ്റ് മാനേജർ, കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക നിയമനം, കർണാടക എക്സൈസിൽ നിയമനം എന്നീ തസ്തികകളിൽ ഉയർന്ന പദവിയിലുള്ള ജോലി വാഗ്ദാനം ചെയ്താണ് സച്ചിതാ റൈ കോടികൾ തട്ടിയെടുത്തത്. പുത്തിഗെ, ബാഡൂർ, കിദുർ എന്നിവിടങ്ങളിലെ 16 പേരിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പൊലിസിന് വിവരം ലഭിച്ചിട്ടും പൊലിസ് ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.

ചെറിയ പ്രായത്തിലുള്ള അധ്യാപികയായ സ്ത്രീക്ക് ഒറ്റയ്ക്ക് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ആളുകളെയും പോലീസ് എത്രയും വേഗം വെളിച്ചെത്ത് കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഭരണത്തിൻ്റെ തണലിൽ എന്തും ചെയ്യായെന്ന അവസ്ഥയിലേക്ക് സി.പി.എം നേതാക്കളും പ്രവർത്തകരും മാറിക്കഴിഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സ്വത്തിൽ കണക്കിൽ കവിഞ്ഞ വർധനവ് ഉണ്ടാകുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഇത്തരത്തിൽ കോഴ വാങ്ങുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പിന്നാമ്പുറ കഥകളും കേന്ദ്ര സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്ന ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബി.ജെ.പി ബന്ധവും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, മണ്ഡലം പ്രസിഡൻ്റ് ബി.എം മുസ്തഫ, ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, പി.എച്ച് ഹസ്അരി സിദ്ദീഖ് ഒളമുഗർ, ജംഷീർ മൊഗ്രാൽ എം.ജി നാസർ, റഹീം നീരോളി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
