
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹൽ ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ ക്ഷേത്ര കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും തറവാടുകളുടെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ക്ഷേത്ര ജീവനക്കാരുടെ നേതൃത്വത്തിൽ നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുന്ന കിഴക്കുഭാഗത്തെ പ്രവേശന കവാടത്തിലെ കട്ടിലപ്പടിയും വാതിലും പിത്തള പൊതിയുന്നതിനുള്ള ചിലവിലേക്കായുള്ള തുകയുടെ ഫണ്ട് ഏൽപ്പിക്കൽ ചടങ്ങ് ക്ഷേത്രത്തിൽ വച്ച് നടന്നു. അത്തിക്കൽ ഇളമ ഗംഗാധരൻ ഇളയച്ഛൻ ശില്പി രാധാകൃഷ്ണൻ കുഞ്ഞിമംഗലത്തിന് തുക ഏൽപ്പിച്ചു. കൂടാതെ നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറേ വാതിലും കട്ടിലയും പിത്തള പൊതിയുന്നതിനുള്ള ഫണ്ട് താത്രവൻ രത്നാകരൻ കേളച്ചൻ വീടിൽ നിന്നും ശില്പി രാധാകൃഷ്ണൻ കുഞ്ഞിമംഗലം ഏറ്റുവാങ്ങി. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ബാലകൃഷ്ണൻ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റിമാരായ എൻ.വി ബേബിരാജ്, വി.നാരായണൻ, കെ.വി അശോകൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ, നവീകരണ കമ്മിറ്റി വൈസ് ചെയർമാൻ തോക്കാനം ഗോപാലൻ, ഉണ്ണി പാലത്തിങ്കാൽ, കുഞ്ഞി കണ്ണൻ, ബാബു മയൂരി തുടങ്ങിയവരും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു.
