
വിദേശവനിത കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത് രണ്ടരക്കോടി രൂപയുടെ മയക്കുമരുന്നുമായി. ഉഗാണ്ട സ്വദേശിയായ സാന്ദ്ര നന്ദേസയെയാണ് 892 ഗ്രാം മെത്താഫെറ്റമിന്‍ മയക്കുമരുന്നുമായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതി ശ്രമിച്ചത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 2.67 കോടി രൂപ വിലവരുമെന്നും ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. മെയ് ആറാം തീയതിയാണ് യുവതി കോയമ്പത്തൂരിലെത്തുന്നത്. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് യുവതി കോയമ്പത്തൂരിലെത്തിയത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നാലുദിവസം കൊണ്ടാണ് 81 ക്യാപ്‌സ്യൂളുകള്‍ യുവതിയുടെ ശരീരത്തില്‍നിന്ന് പുറത്തെടുത്തത്. എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
