
കാസർകോട്: ഒരേദിവസം ഒരേ മന്ത്രിയിൽ നിന്നു രണ്ടു വ്യത്യസ്ത അവാർഡുകൾ സ്വീകരിച്ച പത്രപ്രവർത്തകൻ വ്യത്യസ്തനായി. കാരവൽ പത്രം സീനിയർ സബ് എഡിറ്റർ കണ്ണാലയം നാരായണനാണ് ഈ അപൂർവ്വ നേട്ടത്തിന് ഉടമ. പടന്നക്കാട്, ഒഴിഞ്ഞവളപ്പിൽ പ്രവർത്തിക്കുന്ന കർഷക വിദ്യാപീഠത്തിൻ്റെ സംസ്ഥാനത്തെ മികച്ച കർഷകർക്കുള്ള അവാർഡ് രാവിലെ മന്ത്രി അഹമ്മദ് ദേവർ കോവിൽ നിന്നാണ് നാരായണൻ സ്വീകരിച്ചത്.

കാർഷിക ജൈവ സംരക്ഷണത്തിനുള്ള പ്രവർത്തനം കണക്കിലെടുത്തും 127 ഇനം നാടൻ പയറുകളുടെ കൃഷിയും വിത്തു സംരക്ഷണം കണക്കിലെടുത്തുമാണ് അവാർഡ് സമ്മാനിച്ചത്.
വൈകുന്നേരം നാരായണൻ ഏറ്റുവാങ്ങിയത് ജില്ലയിലെ മികച്ച സായാഹ്ന പത്രപ്രവർത്തകന് കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ മടിക്കൈ കെ.വി രാവുണ്ണി സ്മാരക അവാർഡുമാണ്.

കാൽ നൂറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്തുള്ള കണ്ണാലയം അറിയപ്പെടുന്ന നാടക പ്രവർത്തകനും ഗാന രചയിതാവുമാണ്. കാർഷിക രംഗത്തെ പ്രവർത്തനത്തിൻ്റെ പേരിൽ ഇതിനകം ഒട്ടേറെ പുരസ്ക്കാരം നേടിയിട്ടുള്ള കണ്ണാലയം പെരിയ, ആയംപാറ സ്വദേശിയാണ്. മാതാവ് ശാന്ത. ഭാര്യ ശ്രീജ. മക്കൾ പി.ഹരിശാന്ത്, പി.ജയശാന്ത്. ഇരുവരും വിദ്യാർത്ഥികളാണ്.
