
കാസറഗോഡ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്തി വരികയാണ് ഭരണകൂടം. ഇതിൻ്റെ ഭാഗമായി വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണത്തിൻ്റെ (എസ്.ഐ.ആര്‍) ഭാഗമായി വോട്ടര്‍പട്ടികകളുടെ ഡിജിറ്റല്‍ താരതമ്യം തുടങ്ങി. ബി.എല്‍.ഒ തലത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. 2002-ലെ പട്ടികയിലുള്ളവര്‍ 2025-ലെ പട്ടികയിലുണ്ടോയെന്നാണ് പരിശോധന. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ സൂപ്പര്‍വൈസര്‍മാരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
എസ്.ഐ.ആറിൻ്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച ശേഷമേ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കൂ. 2002-ലെ വോട്ടര്‍പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala. gov.in ല്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തല്ല വോട്ടെങ്കില്‍ അന്ന് പേരുണ്ടായിരുന്ന പട്ടികയിലെ വിവരങ്ങള്‍ ബി.എല്‍.ഒയെ ബോധ്യപ്പെടുത്താന്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യൂമറേഷന്‍ഫോറം ഒപ്പിട്ടുനല്‍കണം. 2025-ലെ പട്ടികയില്‍മാത്രമാണ് പേരുള്ളതെങ്കില്‍ എന്യൂമറേഷന്‍ ഫോമിനൊപ്പം ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒരെണ്ണവും നല്‍കണം.
