
തിരുവനന്തപുരം: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ആര്യാടൻ ഷൗക്കത്ത് മത്സരിക്കും. കെ.പി.സി.സി നൽകിയ പേരിന് എ.ഐ.സി.സി അനുമതിനൽകി. പി.വി അൻവർ ചൂണ്ടിക്കാണിച്ച വി.എസ് ജോയിക്ക് സീറ്റ്‌നൽകിയില്ല. അതൃപ്‌തി പരസ്യമാക്കി അൻവർ രംഗത്ത് വന്നു. എന്നാൽ കോൺഗ്രസ് ഒറ്റക്കെട്ടായിൽ സ്ഥാനാർത്ഥിയെ വരവേറ്റു. ഘടകക്ഷികൾ ഷൗക്കത്തിന് പിന്തുണ നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വി.എസ് ജോയിയെ കേരളാ ഘടകം അനുനയിപ്പിച്ചു എന്നാണ് വിവരം. ആര്യാടൻ ഷൗക്കത്തിൻ്റെ പേര് പുറത്ത് വന്നതോടെ വി.എസ് ജോയിയും ഷൗക്കത്തിന് പിന്തുണ അറിയിച്ചു. പി.വി അൻവറിൻ്റെ ആവശ്യത്തിന് യു.ഡി.എഫ് വഴങ്ങിയില്ല എന്നാണ് പൊതു അഭിപ്രായം. അൻവർ നിർദേശിച്ച സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചാൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കും എന്നും അത് കോൺഗ്രസിന് ഗുണം ചെയ്യില്ല എന്നുമാണ് പാർട്ടിയുടെ നിലപാട്. എന്നാൽ അൻവറിനെ ഒപ്പം നിർത്തി യുഡിഫ് തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് പ്രതിപക്ഷനേതാവിൻ്റെ വിശദീകരണം. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഭിന്നത ഉണ്ടെന്നാണ് വിവരം. കെ.പി.സി.സി അധ്യക്ഷൻ മാറിയതോടെ ഉണ്ടായ സ്ഥാനാർത്ഥി പ്രഖ്യാപനം സുധാകര പക്ഷം ചർച്ചചെയ്യുകയാണ്. സുധാകരൻ അധ്യക്ഷനെങ്കിൽ പി.വി അൻവറിനെ ചൊടിപ്പിക്കില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. അൻവറിൻ്റെ മുന്നോട്ടുള്ള നീക്കങ്ങൾ കണ്ടറിയണം.
