
കാസർകോട്: ഉദുമ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം നാലിന് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. അപകടം നടന്ന സമയം അതുവഴി വന്ന സി.പി.എം നേതാവും മുൻ എം.പിയുമായ പി കരുണാകരൻ്റെ വാഹനത്തിലാണ് ഡ്രൈവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വാരിയെല്ലിന് പരികുള്ളതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ തുടർ ചികത്സക്ക് വിധേയമാക്കി. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിക്കുന്നത്. അദ്ദേഹത്തിൻ്റെ മരണവിവരം വളരെ വേദനയോടെയാണ് ആളുകൾ പരസ്പരം അറിയിച്ചത്. കാസർകോടിന് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും അപ്പുറം എല്ലാ രഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി സൗഹൃദം പങ്കുവെച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റെത്. 1987 ലാണ് ഉദുമയിൽ നിന്നും മത്സരിച്ച് വിജയിച്ച് എം.എൽ.എ ആയത്.
