Categories
articles news

എന്‍.ഡി.എം ആക്‌ട് അഥവാ ദേശീയ ദുരന്തനി വാരണ നിയമം; ലംഘിച്ചാൽ ശിക്ഷ കടുത്തതാകും; കൂടുതൽ അറിയാം

ഈ നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാകും ഉണ്ടാകുക.

കഴിഞ്ഞ ചൊവ്വാഴ്ച പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച എന്‍.ഡി.എം (ദേശീയ ദുരന്തനി വാരണ നിയമം) ആക്‌ട് രാജ്യവ്യാപകമായി നിലവില്‍ വന്നു. ഇതോടെ കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണ ങ്ങളുടെയും ചുമതല സംസ്ഥാന സര്‍ക്കാരു കളില്‍ നിന്ന് കേന്ദ്രം ഏറ്റെടുത്തു.

ചൊവ്വാഴ്ച മുതല്‍ 21 ദിവസം ഈ നിയമം രാജ്യവ്യാപകമായി നിലനില്‍ക്കും. ഈ നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാകും ഉണ്ടാകുക. എന്‍.ഡി.എം. ആക്ടിന്‍റെ 51 മുതല്‍ 60 വരെയുള്ള സെക്ഷനുകള്‍ പ്രകാരം നിയമ ലംഘനം നടത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍.ഡി.എം. ആക്ടിന് പുറമേ ഐ.പി.സി. 188-ാം വകുപ്പ് പ്രകാരം നിയമനടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തനിവാരണ ആക്‌ട് 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റവും ശിക്ഷയും

ആക്‌ട് 51: കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍

ജോലി ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന ജീവനക്കാരെയോ ഉദ്യോഗസ്ഥരെയോ തടസപ്പെടുത്തുക. കേന്ദ്രസംസ്ഥാന ജീവനക്കാരനോ ഉദ്യോഗസ്ഥനോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക.
ഈ കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. അയാളുടെ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചാല്‍ തടവ് ശിക്ഷ രണ്ടു വര്‍ഷമായി ഉയരും.

ആക്‌ട് 52: വ്യാജ നഷ്ടപരിഹാരം തേടല്‍

നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന ജീവനക്കാരനെയോ-ഉദ്യോഗസ്ഥനെയോ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെയോ ദേശീയ-സംസ്ഥാന-ജില്ലാ അതോറിറ്റികളെയോ വ്യാജരേഖകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നത് രണ്ടു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ആക്‌ട് 53: കൈക്കൂലി-ഭീഷണി

കേന്ദ്ര-സംസ്ഥാന ജീവനക്കാരനോ ഉദ്യോഗസ്ഥനോ നഷ്ടപരിഹാരം നേടാന്‍ വേണ്ടി കൈക്കൂലി കൊടുക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ രണ്ടു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.

ആക്‌ട് 54: വ്യാജ മുന്നറിയിപ്പ്/സന്ദേശം

രോഗത്തെയോ അപകടത്തെയോ അത്യാഹിതത്തെയോ കുറിച്ച്‌ വ്യാജ മൂന്നറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭീതിയിലാഴ്ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷലഭിക്കും.

ആക്‌ട് 55:വകുപ്പുകള്‍ നടത്തുന്ന ക്രമക്കേടുകള്‍

ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകകള്‍ വരുത്തുന്ന ക്രമക്കേടുകള്‍ക്ക് വകുപ്പ് മേധാവിയെ കുറ്റക്കാരനായി നിശ്ചയിച്ച്‌ ശിക്ഷിക്കും അല്ലെങ്കില്‍ തന്‍റെ അറിവോടെയല്ല ക്രമക്കേട് നടന്നതെന്നോ ക്രമക്കേട് തടയാന്‍ താന്‍ ശ്രമിച്ചുവെന്നോ ചുരുങ്ങിയ കലാവധിക്കുള്ളില്‍ മേധാവി തെളിയിക്കണം. ക്രമക്കേടിന് ഒത്താശ ചെയ്തത് വകുപ്പു മേധാവിയല്ലാതെ വകുപ്പിലെ മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കില്‍ അയാളും ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരും ശിക്ഷയ്ക്ക് വിധേയരാകും.

ആക്‌ട് 56: ജോലിയില്‍ കൃത്യവിലോപം/പരാജയം

അടിയന്തിര സാഹചര്യത്തില്‍ ചുതലയേല്‍പ്പിച്ച ജോലിയില്‍ കൃത്യവിലോപം വരുത്തുകയോ പരാജയപ്പെടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ പിന്മാറുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ വകുപ്പ് തല നടപടികള്‍ക്കു പുറമേ ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷയ്ക്ക് അര്‍ഹരാണ്.

ആക്‌ട് 57:ആജ്ഞാപത്രം ലംഘിക്കുക

ദുരന്തനിവാരണ ആക്‌ട് 65(ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളോ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ പിടിച്ചെടുക്കാനുള്ള അധികാരം) അനുസരിച്ച്‌ ഉദ്യോഗസ്ഥര്‍ നല്‍കിയ ആജ്ഞാപത്രം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ പിഴശിക്ഷയോ രണ്ടും കൂടിയോ ലഭിക്കും

അക്‌ട് 58: കമ്പനികളുടെ ക്രമക്കേട്

ദുരന്തനിവാരണത്തിനിടെ ഏതെങ്കിലും കമ്പനിയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ ക്രമക്കേട് കാട്ടുകയോ നിയമം ലംഘിക്കുകയോ ചെയ്താല്‍ ആ കൃത്യം നടന്ന സമയത്ത് കമ്പനിയില്‍ ജോലി ചെയ്തിരുന്ന എല്ലാവരും കമ്പനിയുടെ ഇന്‍ചാര്‍ജും ഈ സെക്ഷന്‍ പ്രകാരം കുറ്റക്കാരാണ്.

ആക്‌ട് 59: പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി

സെക്ഷന്‍ 55, 56 പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രോസിക്യൂട്ട് ചെയ്യരുത്.

ആക്‌ട് 60: കുറ്റകൃത്യത്തെ കുറിച്ചുള്ള അറിവ്

ദേശീയ അതോറിറ്റി, സ്റ്റേറ്റ് അതോറിറ്റി, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ അതോറിറ്റി അല്ലെങ്കില്‍ ഇതിനായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച അതോറിറ്റികളോ സര്‍ക്കാരുകളോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പരാതിയിലോ മേല്‍പ്പറഞ്ഞ അതോറിറ്റികളോ സര്‍ക്കാരുകളോ ഉദ്യോഗസ്ഥനോ നിശ്ചിത രീതിയില്‍ മുപ്പത് ദിവസത്തില്‍ കുറയാത്ത കാലാവധിക്ക് നല്‍കിയ നോട്ടീസ് കൈപ്പറ്റിയ വ്യക്തിയോ നല്‍കുന്ന പരാതിയിലോ അല്ലാതെ ഒരു കോടതിക്കും ഒരു കുറ്റകൃത്യത്തെ കുറിച്ചുള്ള അറിവ് വച്ചു കേസെടുക്കാനാകില്ല .

0Shares

Leave a Reply

Your email address will not be published. Required fields are marked *