ഇനി ആരും വിശന്നിരിക്കേണ്ട; വീട്ടു പടിക്കല്‍ ഭക്ഷണ വിതരണം തുടങ്ങി; കാസർകോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

  • Post category:local news / news
  • Reading time:2 mins read
You are currently viewing ഇനി ആരും വിശന്നിരിക്കേണ്ട; വീട്ടു പടിക്കല്‍ ഭക്ഷണ വിതരണം തുടങ്ങി; കാസർകോട് ജില്ലയിലെ  12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍  കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

കാസര്‍കോട്: അപ്രതീക്ഷിതമായി ജീവിതം വീടിന്‍റെ അകത്തളങ്ങളിലേക്ക് പറിച്ചു നട്ടപ്പോള്‍, ആശ്രയമറ്റവര്‍ക്ക് അതിജീവനത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന നൂതന സങ്കല്‍പ്പത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു.

കാസര്‍കോട് കാഞ്ഞങ്ങാട്,നീലേശ്വരം, എന്നീ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളായ ചെമ്മനാട്,പള്ളിക്കര,പുല്ലൂര്‍-പെരിയ,അജാനൂര്‍,പിലിക്കോട്,പടന്ന ,വലിയപറമ്പ,മംഗല്‍പ്പാടി,ചെറുവത്തൂര്‍ എന്നിവിടങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനില്‍ ഭക്ഷണം പാകം ചെയ്ത് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യമായി ഉച്ച ഭക്ഷണം എത്തിച്ചു.

ചോറ്,തോരന്‍,ഒഴിച്ചു കറി,അച്ചാര്‍ എന്നീ വിഭവങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ്ണമായ സസ്യാഹാരമാണ് നല്‍കിയത്. വാര്‍ഡ്തല ജനജാഗ്രതാ സമിതിയാണ് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജില്ലയിലെ അവശേഷിക്കുന്ന പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും ഉടന്‍ തന്നെ ഇവിടങ്ങളില്‍ നിന്നും കൂടി ഭക്ഷണ വിതരണം ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ പറഞ്ഞു.

വിളിക്കൂ,ഭക്ഷണം വീട്ടുപടിക്കല്‍ എത്തും

ഒന്നാം ഘട്ടം
പാകം ചെയ്ത ആഹാരമോ ഭക്ഷണ കിറ്റോ ആവശ്യമുള്ളവര്‍ കളക്ടറേറ്റിലെ 04994 255004 എന്ന നമ്പറിലേക്ക് തലേദിവസം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അറിയിക്കണം

രണ്ടാം ഘട്ടം
കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ അധ്യക്ഷനായ വാര്‍ഡ് മെമ്പറെ അറിയിക്കും.

മൂന്നാംഘട്ടം

വാര്‍ഡ് മെമ്പര്‍ അപേക്ഷയുടെ ആധികാരികത ഉറപ്പ് വരുത്തി ആവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയുടെ അളവ് ജില്ലാ സപ്ലൈകോ ഓഫീസര്‍ക്ക് കൈമാറും. അന്നേ ദിവസം രാത്രി 12 മണിക്കു മുന്‍പ് തന്നെ വാര്‍ഡ് അടിസ്ഥാനത്തിലോ മുന്‍സിപ്പല്‍/ പഞ്ചായത്ത് അടിസ്ഥാനത്തിലോ ഉള്ള കമ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എത്തിക്കുന്നു

നാലാംഘട്ടം
വാര്‍ഡ് അടിസ്ഥാനത്തിലോ പഞ്ചായത്ത് / മുന്‍സിപാലിറ്റി അടിസ്ഥാനത്തിലോ സ്ഥാപിക്കപ്പെട്ട കമ്യുണിറ്റി കിച്ചനുകളില്‍ ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുടുംബശ്രീ തൊഴിലാളികള്‍ ആഹാരം തയ്യാറാക്കി
ബട്ടര്‍ പേപ്പര്‍ ന്യൂസ് പേപ്പര്‍ എന്നിവ ഉപയോഗിച്ച് പാര്‍സല്‍ തയ്യാറാക്കി പാസ് ലഭ്യമായ വളണ്ടിയര്‍മാരെ ഏല്‍പ്പിക്കുന്നു.

അഞ്ചാംഘട്ടം
വളണ്ടിയര്‍മാര്‍ അപേക്ഷകന് ഭക്ഷണം നല്‍കിയ ശേഷം മടങ്ങുന്നു.

ആറാംഘട്ടം
കളക്ടറുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം അപേക്ഷകന്റെ നമ്പറിലേക്ക് വിളിച്ച് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പു വരുത്തുന്നു. കൊറോണ എന്ന മഹാമാരിക്ക് മുമ്പില്‍ ലോകം കുമ്പിട്ടിരിക്കാന്‍, അതിജീവനത്തിന്‍റെ പുതുവഴികള്‍ തേടുന്ന ഈ മാതൃകക്ക് കൊടുക്കാം ബിഗ് സല്യൂട്ട് .

ഇതോടൊപ്പം തന്നെ ഭക്ഷണം ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ 20 രൂപയ്ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം എത്തിക്കുന്ന പദ്ധതിക്കും ജില്ലയില്‍ തുടക്കമായി. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിന്‍റെ ഓഫീസുകളിലും മറ്റും അധിക ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍,പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഇത് പ്രയോജനപ്പെടും.

0Shares