
ചെന്നൈ: തമിഴ്നാടിനെ നാണം കെടുത്തി രണ്ട് പോലീസുകാരുടെ വൃത്തികെട്ട പ്രവൃത്തി. വാഹനപരിശോധനയ്ക്കിടെ സഹോദരിമാരെ ബലമായി കീഴ്പെടുത്തുകയും 19കാരിയായ അനിയത്തിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തുവന്നത്. ആന്ധ്ര സ്വദേശികളായ സഹോദരിമാർ ആന്ധ്രയിലെ ചിറ്റൂരിൽ നിന്നും പഴങ്ങളുമായി മിനി ട്രക്കിൽ വരുമ്പോഴാണ് സംഭവം. പുലർച്ചെ ഒരു മണിക്കാണ് വാഹന പരിശോധനക്കായി പോലീസുകാർ കൈകാണിച്ചത്. പിന്നീട് നടന്നത് കൊടും ക്രൂരതയാണ്. മൂത്ത സഹോദരിയെ മർദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഏറെ സമയത്തിന് ശേഷം പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച പോലീസുകാർ കടന്നുകളഞ്ഞു.
നാട്ടുകാരാണ് പെൺകുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ഏറെ നേരത്തെ പരിശോധനക്ക് ശേഷം അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് വനിതാ പോലീസിൽ വിവരം അറിയിച്ചത്. വനിതാ പോലീസ് എത്തിയാണ് യുവതികൾക്ക് സുരക്ഷാ ഒരുക്കിയത്. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് സംഭവത്തിൽ കുറ്റക്കാരായ രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തു.. തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ആഭ്യന്തര വകുപ്പ് രണ്ട് പോലീസുകാരെയും സർവീസിൽ നിന്നുതന്നെ നീക്കം ചെയ്തു. ക്രിമിനൽ സ്വഭാവമുള്ള രണ്ടുപേരും ജയിലിൽ തുടരട്ടെയെന്നാണ് സ്റ്റാലിൻ സർക്കാർ നിലപാട്.
