
കാസർഗോഡ്: ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തളങ്കര ബാങ്കോട് നിന്നും ഒരു ധീര യുവാവിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം യുവാവിന് മുസ്ലിം ലീഗ് ബാങ്കോട് വാർഡ് കമ്മറ്റി നൽകിയ ധീരതാ അവാർഡിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ പരാജയപെടുത്തുന്നതിന് വേണ്ടി എതിർ സ്ഥാനാര്ഥിയുടെ ഭർത്താവ് സജീവ ലീഗ് പ്രവർത്തകനായ ഷംസീറിൻ്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 5000 രൂപയാണ് നൽകിയത്.

പണം അക്കൗണ്ടിൽ വന്നതും സംഭവം വോട്ട് കച്ചവടമാണെന്ന് മനസ്സിലാക്കിയ നിർധന കുടുംബത്തിലെ അംഗമായ ഷംസീർ ഉടൻ ഗൂഗിൾ പേ വഴി തന്നെ പണം തിരിച്ചു നൽകി. ഒരുകാരണവശാലും ലീഗ് വോട്ടിൽ വിള്ളലുണ്ടാക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന ഉപദേശവും നൽകി. തളങ്കര ബാങ്കോട് സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ സത്താറിൻ്റെ മകനാണ് ഷംസീർ. പണം തിരിച്ചു നൽകിയ ഷംസീർ ആ വ്യക്തിയോട് ഞാൻ സത്താറിൻ്റെ മകനാണ്, ഒരിക്കലും ലീഗിനെ വഞ്ചിക്കില്ല എന്നാണ് പറഞ്ഞത്. ഈ സംഭവം ശ്രദ്ധയിൽ പെട്ട മുസ്ലിം ലീഗ് വാർഡ് കമ്മറ്റിയാണ് യുവാവിന് ധീരതക്കുള്ള അവാർഡ് നൽകിയത്. 5001 രൂപയും മോമെൻ്റെയും കൈമാറിയാണ് ശംസീറിനെ ആദരിച്ചത്. മുസ്ലിം ലീഗ് ബാങ്കോട് വാർഡ് ഓഫീസ് ഉദ്ഘാടനവും നഗരസഭ സാരഥികൾക്ക് അനുമോദനവും ഏർപ്പെടുത്തിയ വേദിയിലായിരുന്നു യുവാവിനുള്ള ആദരവ് നൽകിയത്.


ഓഫീസിൻ്റെയും ജനസേവന കേന്ദ്രത്തിൻ്റെയും ഉദ്‌ഘാടനം ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി യഹ്‌യ തളങ്കര നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വോളീബോൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര, സമീർ ബെസ്റ്റ് ഗോൾഡ്, എം.എച്ച് അബ്ദുൽ ഖാദർ, അസീസ് ഖാസിലൈൻ, ഇക്ബാൽ ബാങ്കോട്, ഹംസ എസ്.എസ്, ഇബ്രാഹിം ബാങ്കോട്, പി യു അഹമ്മദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ ബാങ്കോട്, മുഹമ്മദലി, നാസർ കുന്നിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കാസറഗോഡ് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീമിനെയും വൈസ് ചെയർമാൻ കെ.എം ഹനീഫ് നെയും സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയർമാൻ ജഫർ കമാലിനേയും അനുമോദിച്ചു. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഹനീഫ് പള്ളിക്കൽ സ്വാഗതവും വാർഡ് കൗൺസിലർ ഷാഹിദ യൂസഫ് നന്ദിയും പറഞ്ഞു.
