
ബംഗളൂരു: കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിനിമ നടന് ജയിലിൽ ‘വിഐപി പരിഗണന’ നൽകിയ സംഭവത്തിൽ കർണാടകയിൽ ഒൻപത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രേണുകസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന നടൻ ദർശൻ തൂക്കുദീപ കുപ്രസിദ്ധ ഗുണ്ടകൾക്ക് ഒപ്പം ജയിൽ വളപ്പിൽ അർമാദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ചീഫ് സൂപ്രണ്ട് വി.ശേഷമൂർത്തി, ജയിൽ സൂപ്രണ്ട് മല്ലികാർജുൻ സ്വാമി, ജയിലർമാരായ ശരണബസവ അമിൻഘഡ, പ്രഭു എസ് ഖണ്ഡേൽവാൾ, അസിസ്റ്റൻ്റ് ജയിലർമാരായ എൽഎസ് തിപ്പേസ്വാമി, ശ്രീകാന്ത് തൽവാർ, ഹെഡ് വാർഡർമാരായ വെങ്കപ്പ കൊട്ടി, സമ്പത്ത് കുമാർ കടപ്പാട്ടി, വാർഡർ ബസപ്പ കേളി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ദർശൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ് ഐ ആറും രജിസ്റ്റർ ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.
