
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതം ദുസ്സഹമാക്കി. ഹർത്താൽ അനുകൂലികൾ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം പ്രകടനം നടത്തി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും വാക്കുതർക്കമുണ്ടായി. തമ്പാനൂര്‍ കെ.എസ്ആര്‍.ടി.സി ബസ് ടെര്‍മിനലിന് മുന്നിൽ പോലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പോലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊല്ലം കുണ്ടറ മുളവനയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തൊടുപുഴയിൽ ഹർത്താൽ അനുകൂലുകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. കാരാളിമുക്കിൽ പരീക്ഷയുടെ വാല്യുവേഷന് പോയ അധ്യാപക സംഘത്തിൻ്റെ വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞു. അധ്യാപകരെ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിൽ ഹർത്താൽ സാരമായി ബാധിച്ചിട്ടില്ല. ഹർത്താലിൽ ജനം വലഞ്ഞു. യാത്ര ദുസ്സഹമായി. ഹർത്താലിനെതിരെ ഹൈക്കോടതി.
