
ദില്ലി: പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ട് കിട്ടണമെന്ന ആവശ്യം ഉന്നയിക്കുക്കയാണ് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി. ഈ ആവശ്യം ഇന്ത്യ നിരാകരിക്കാനാണ് സാധ്യത. അതിനിടെ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനക്കെതിരെ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുദ്ധക്കുറ്റങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഷെയ്ഖ് ഹസീന സ്ഥാപിച്ച ട്രിബ്യൂണല്‍ നിലവില്‍ അവർക്കെതിരെ തന്നെ അന്വേഷണം നടത്തുകയാണ്. രാജ്യത്തെ ജനങ്ങള്‍ ഹസീനയെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്നു. നിയമപരമായ വഴിയിലൂടെ അവരെ കൈമാറണം. ഇന്ത്യക്ക് നല്‍കിയ സന്ദേശത്തില്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
ഉത്തമവിശ്വാസത്തിലും, നീതിക്കുമായല്ല നടപടിയെന്ന് വിലയിരുത്തി ആവശ്യം ഇന്ത്യ തള്ളാനാണ് സാധ്യത. ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസുമായി കഴിഞ്ഞ ദിവസം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ക്ക് ഹസീന വിഷയം ചർച്ച ചെയ്‌തില്ല. ഇന്ത്യയിൽ ഹസീന ഉണ്ടെങ്കിലും എവിടെയാണ് താമസം എന്നത് രഹസ്യമാണ്. എത്രനാൾ ഇന്ത്യയിൽ തുടരും എന്നതിലും വ്യക്തതയില്ല. രാജ്യാന്തര വിഷയമായതിനാൽ കാര്യങ്ങൾ ഇന്ത്യ വളരെ സൂക്ഷമതയോടെയാണ് കൈകാര്യം ചെയുന്നത്.
