
ദില്ലി: ഇന്ത്യ-പാക് സംഘര്‍ഷത്തിൽ വെടിനിര്‍ത്തൽ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എം.പിക്ക് കോണ്‍ഗ്രസ് യോഗത്തിൽ വിമര്‍ശനം. ശശി തരൂര്‍ പാര്‍ട്ടി ലൈൻ പാലിക്കണമെന്നാണ് യോഗത്തിൽ നേതൃത്വം മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ- പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തിൽ നിര്‍ദേശിച്ചു. യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂർ പറയുന്നത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനും മോദിക്കും അനുകൂലമായി ശശി തരൂര്‍ നിലപാട് പറയുമ്പോൾ അത് കോൺഗ്രസിന് തിരിച്ചടിയാണുണ്ടാക്കുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
