
ദില്ലി: ശശി തരൂർ വിഷയത്തിൽ നിർണ്ണായക തീരുമാനവുമായി ഹൈക്കമാൻഡ്. തരൂരിന് വഴങ്ങേണ്ടതില്ലെന്നും കോൺഗ്രസ് വിരുദ്ധ സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുമ്പോൾ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കലാണ് ഉത്തമമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ധാരണയിലെത്തി. തരൂരിൻ്റെ നിലപാട് സമ്മർദ്ദ തന്ത്രമെന്നും ഹൈക്കമാൻഡ് വിലയിരുത്തി. ശശി തരൂരിൻ്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് കേരളത്തിലെ ഒരുവിഭാഗം നേതാക്കൾ. തരൂർ പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. അതേസമയം തരൂരിൻ്റെ അഭിപ്രായങ്ങളിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിൻ്റെ വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.
