
നായ്മാർമൂല (കാസർകോട്): ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കളക്ടർക്ക് നിവേദനം നൽകി. നായ്മാർമൂല യൂണിറ്റ് പ്രസിഡൻറ് ഇബ്രാഹിം പടിഞ്ഞാർ മൂലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ കളക്ടറെ നേരിട്ട് കണ്ട് നിവേദനം നൽകിയത്.
ദേശിയ പാതയുടെ സർവീസ് റോഡ് നിർമ്മാണം, ഓവുചാൽ നിർമ്മാണം, ഇതുമായി ബദ്ധപ്പെട്ട മറ്റു ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ പരാതി നൽകിയത്. സർവീസ് റോഡ് നിർമ്മാണം പുരോഗമിക്കുന്നതോടപ്പം ഓവുചാലിനോട് ചേർന്ന് നിലവിൽ ഭിത്തി നിർമ്മിച്ചുവരുന്നതായും വ്യാപാരികൾ പറഞ്ഞു. ഈ ഭിത്തി നിർമ്മണം ചെറിയ വാഹനങ്ങൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കും.

വാഹനങ്ങൾ ഫുട്പാത്തിനോട് ചേർന്ന് പോലും നിർത്താൻ പറ്റാത്ത അവസ്ഥ വരും. നിലവിൽ കച്ചവടം കുറവായതിനാൽ പല വ്യാപാര സ്ഥാപനങ്ങളും നഷ്ട്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നത്. റോഡ് പണി കഴിഞ്ഞാൽ എല്ലാം ശെരിയാകും എന്ന പ്രതീക്ഷയാണ് വ്യാപാരികളെ മുന്നോട്ട് നയിക്കുന്നത്. ദേശീയപാതയുടെ ഭാഗമായി കടകൾ നഷ്ടമായതും അല്ലാതെ കച്ചവടം കുറഞ്ഞതുമായ 30 ൽ പരം വ്യാപാര സ്ഥാപങ്ങൾ നായ്മാർമൂല യൂണിറ്റിൽ മാത്രം അടച്ചു പൂട്ടിയിട്ടുണ്ട്. ഓവുചാലിനോട് ചേർന്ന് ഭിത്തി നിർമ്മിച്ചാൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇല്ലാതാകും. ഇതോടെ വ്യാപാരികൾ തീർത്തും ദുരിതത്തിലാകുമെന്നും യൂണിറ്റ് പ്രതിനിധി പറഞ്ഞു.

നിലവിൽ ദേശീയപാത നിർമ്മാണകാരണം ഒരു നാട് രണ്ടായി മുറിക്കപെട്ട അവസ്ഥയിലാണ്. കച്ചവടം നാലിലൊന്നായി കുറഞ്ഞു. റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത അവസ്ഥ വേറെയും. റോഡിൻ്റെ ഒരു വശത്ത് നിന്നും അപ്പുറം എത്താൻ വാഹനങ്ങളിൽ സഞ്ചരിക്കേണ്ട അവസ്ഥ. ഇതിനിടെയാണ് വ്യാപാരികളുടെ ബുദ്ദിമുട്ട് മനസ്സിലാകാതെ ഓവുചാലിനോട് ചേർന്ന് ഭിത്തികൂടി നിർമ്മിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. നിവേദനം കൈപ്പറ്റിയ കളക്ടർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈ കൊള്ളാമെന്ന് ഉറപ്പ് നൽകിയാതായി വ്യാപാരി പ്രതിനിധികൾ അറിയിച്ചു.
