
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിലായി. ഇന്നലെരാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നും എസ്.ഐ.ടി സംഘം കസ്റ്റഡിയിൽ എടുത്ത് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യല്ലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.

ചോദ്യം ചെയ്ത് വിട്ടയക്കും എന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും മോഷണത്തിൽ പങ്കുള്ളതായി മനസ്സിലായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്. കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വർണ്ണം മോഷണ വിവാദത്തിൽ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവായിരുന്നു. 2019 മുതല്‍ 2024 വരെയുള്ള കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു സ്വര്‍ണം പാളിയെ സ്വർണ്ണത്തിന് പകരം മഹാസറിൽ ചേമ്പ് എന്ന് രേഖപ്പെടുത്തി എന്നാണ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അന്വേഷണം നടന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും.
