
കാസറഗോഡ്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ 93.8% വോട്ടർമാരും കരട് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ പറഞ്ഞു. ചേമ്പറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പലകാരണങ്ങളാൽ കരട് വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലാത്തവർക്ക് 18 വരെ സമയപരിധിയുണ്ടെന്നും എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് 18 നകം തിരികെ നൽകിയാൽ കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും കളക്ടർ പറഞ്ഞു.
കരട് വോട്ടർ പട്ടിക നിലവിൽ വന്ന ശേഷം പരാതികൾ ഉണ്ടെങ്കിൽ ജനുവരി 22 വരെ സമർപ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഈ കാലയളവിനുള്ളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഫോം ആറും ഡിക്ലറേഷനും നൽകിയാൽ അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയും. കൃത്യനിർവഹണത്തിനായി ചെല്ലുമ്പോൾ സംഭവസ്ഥലത്ത് ഇല്ലാതിരിക്കുക, മരിച്ചവർ, നിലവിൽ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ താമസിക്കുന്നവർ തുടങ്ങിയ കാരണങ്ങളാണ് വോട്ടർ പട്ടികയിൽ പേര് വരാതിരിക്കാനുള്ള കാരണങ്ങൾ.
10,78,686 വോട്ടർമാർ ഉള്ളതിൽ 10,11,391 എന്യൂമറേഷൻ ഫോമുകളും ഡിജിറ്റലൈസ് ചെയ്താണ് സംസ്ഥാനത്ത് 100% പ്രവർത്തന മികവോടെ എസ്ഐ.ആർ പ്രവർത്തനങ്ങളിൽ കാസർഗോഡ് ജില്ല ഒന്നാമതെത്തിയത്. 6.2% ഫോമുകൾ തിരികെ ലഭിക്കാൻ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ബി.എൽ.ഒ മാരുടെയും ബി.എൽ.എ മാരുടെയും മീറ്റിംഗ് ഒമ്പതിനും പതിനഞ്ചിനും നടക്കും. എസ്.ഐ.ആറു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജില്ലയുടെ മികവിനായി പ്രവർത്തിച്ച ബി.എൽ.ഒ മാർ, ബി.എൽ.ഒ സൂപ്പർവൈസർമാർ, ബി.എൽ.എമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഇ.ആർ.ഒ മാർ, അസിസ്റ്റന്റ് ഇ.ആർ.ഒ മാർ, എസ് സി എസ് ടി ഉന്നതികളിലെ പ്രമോട്ടർമാർ കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ വിദ്യാർത്ഥികൾ എന്നിവർക്ക് കളക്ടർ പ്രത്യേകം നന്ദി പറഞ്ഞു.
