
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിയെ വിമര്‍ശിച്ച് ജസ്റ്റിസ് ബി. കെമാല്‍പാഷ. വിചാരണ കോടതി വിധി നിയമവ്യവസ്ഥയെ 40 വര്‍ഷത്തോളം പിന്നോട്ടടിക്കുന്നതെന്ന് കെമാല്‍പാഷ പറഞ്ഞു. തികച്ചും ബാലിശവും വികലവുമായ വിധിയില്‍ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി. നീതിപീഠം കന്യാസ്ത്രീയുടെ വാക്കുകള്‍ക്ക് കുറേകൂടി വിശുദ്ധി നല്‍കണമായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നത്.

വിധിക്കെതിരെ അപ്പീല്‍ പോയാല്‍ ഉറപ്പായും പ്രതിക്ക് ശിക്ഷ ലഭിക്കുന്ന കേസാണിതെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. പണവും സ്വാധീനവുമുള്ള പ്രതിഭാഗം മറുപക്ഷത്ത് ഉണ്ടായിരുന്നിട്ടും ഒഴുക്കിനെതിരെ നീന്തിയാണ് പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തത്. അവരെ കുറ്റപ്പെടുത്താന്‍ തക്ക വീഴ്ചകളൊന്നും കാണുന്നില്ല. അതു കൊണ്ട് അന്വേഷണ സംഘവും പ്രോസിക്യൂഷനും പരാജയമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി.
വേദനകളും ദുഃഖങ്ങളും പുറത്തുപറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഒരു പൗരൻ്റെ ചുമതലയാണ്. ആ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയത്. അതു കൊണ്ടാണ് പണവും സ്വാധീനവുമുള്ള വ്യക്തി അറസ്റ്റിലായത്. അതിൻ്റെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയുടെ ജോലിയല്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.
