
കാസർകോട്: എസ്.ഐ.ആർ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ഹിയറിംഗ് ബൂത്ത് തലത്തിൽ ആരംഭിച്ചു. കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ച എസ്.ഐ.ആർ കരട് പട്ടികയിൽ വന്നതും 2002 ലെ പട്ടികയിൽ വരാത്തതും ബന്ധുക്കളുടെ വിവരങ്ങൾ എന്യുമറേഷൻ ഫോമിൽ എഴുതിയവർക്കാണ് ഹിയറിംഗ് നോട്ടീസ് ബി.എൽ.ഒമാർ നൽകിയിട്ടുള്ളത്. എസ്.ഐ.ആർ ഹിയറിംഗിൽ നോട്ടീസ് ലഭിച്ചവർ രേഖകൾ സഹിതം ഇ.ആർ.ഒ മുമ്പാകെയാണ് ഹാജരാകേണ്ടത്. എന്യുമറേഷൻ ഫോമുകൾ നൽകിയ പ്രവാസികൾ ഹിയറിംഗ് സമയത്ത് ചുമതലപ്പെടുത്തിയ ബന്ധു മുഖേന രേഖകൾ ഹാജരാക്കിയാൽ ഹിയറിംഗ് നോട്ടീസിൽ ഇ.ആർ.ഒ രേഖകൾ ഹാജരാക്കിയതായി ഒപ്പിട്ടു നൽകുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ പറഞ്ഞിരുന്ന രേഖകൾ ഹാജരാക്കിയാലേ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. ഇ.ആർ.ഒ, വോട്ടർ, ബി.എൽ.ഒ എന്നിവർ ഒന്നിച്ചിരുന്ന ഫോട്ടോ അപ്ലോഡ് ചെയ്താൽ മാത്രമേ ഹിയറിംഗ് പൂർണമാകുന്നുള്ളൂ. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടിസ് ലഭിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൊണ്ടുവരേണ്ട രേഖകളിലാണ്. ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം ചിലപ്പോൾ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കേണ്ടി വരുന്നു. ആധാർ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് അടക്കമുള്ള അംഗീകൃത ബോർഡുകൾ / സർവകലാശാലകൾ നൽകിയ മട്രിക്കുലേഷൻ അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ്സ് ബുക്ക്, താമസ സർട്ടിഫിക്കറ്റ് അടക്കമുള്ള 13 രേഖകളിൽ മൂന്നെണ്ണം കയ്യിൽ കരുതണം.
