
ന്യൂഡല്‍ഹി: തങ്ങള്‍ പറയുന്നത് ജനങ്ങള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അതിനുള്ള മറുപടി ചെറുത്തു നില്‍പ്പാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിദ്യാർഥികളുമായി സംസാരിക്കുന്നതിന് ഇടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഇന്ത്യ എന്ന ആശയത്തെ ശക്‌തിപ്പെടുത്താൻ തീയിലൂടെയാണ് നടക്കുന്നത്. ഒരുകാലത്ത് സ്വതന്ത്രത്തിൻ്റെയും ആവിഷ്ക്കാരത്തിൻ്റേയും ഉറവിടമായിരുന്ന സർവകലാ ശാലകള്‍ ഇന്ന് ഭയത്തിൻ്റെയും അടിച്ചമർത്തലിൻ്റേയും അന്ധമായ അനുസരണത്തിൻ്റെയും വിളനിലങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാർഥികള്‍ക്ക് രാഷ്ട്രീയവും ചെറുത്തുനില്‍പ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് വിദ്യാർഥികലെ കാണേണ്ടത് അവരുടെ സർവകലാ ശാലയില്‍ വെച്ചാണെന്നും മറിച്ച് അടച്ചിട്ട മുറികളിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുമായി സംവദിക്കുന്നതിന് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാലക്ക് നിർദേശം കൈമാറിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിദ്യാർഥികളുടെ ഉള്ളില്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ ചോദ്യത്തിനും രാഹുല്‍ മറുപടി പറഞ്ഞിരുന്നു.
തൊഴിലില്ലായ്‌മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കാശ്‌മീർ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളില്‍ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാല്‍നടയായും രാഹുല്‍ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയില്‍ അവസാനിക്കും.
