വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി സമയത്തിന് നൽകിയില്ല; വേറിട്ട ശിക്ഷ നടപ്പിലാക്കി വിവരാവകാശ കമ്മീഷൻ; സംഭവം ഇങ്ങനെ

  • Post category:articles / news
  • Reading time:1 min read
You are currently viewing വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി സമയത്തിന് നൽകിയില്ല; വേറിട്ട ശിക്ഷ നടപ്പിലാക്കി വിവരാവകാശ കമ്മീഷൻ; സംഭവം ഇങ്ങനെ

ലഖ്നൊ: വിവരാവകാശ അപേക്ഷയില്‍ യഥാസമയം മറുപടി നല്‍കാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പ്രതീകാത്മക ശിക്ഷവിധിച്ച്‌ വിവരാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനാണ് വിവരാവകാശ കമ്മീഷന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് ആവശ്യപ്പെട്ടത്.

വിവരാവകാശ പ്രവര്‍ത്തകനായ ഭൂപേന്ദ്രകുമാര്‍ പാണ്ഡെ 2016ല്‍ ഗസ്സിപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ വില്ലേജ് ഓഫീസറും വില്ലേജിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ചന്ദ്രികാ പ്രസാദ് തയ്യാറിയില്ല. ഇതേതുടര്‍ന്നാണ് വിവരാവകാശ കമ്മീഷണര്‍ അജയ് കുമാര്‍ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

ഭക്ഷണച്ചെലവ് 25000 രൂപയില്‍ കവിയരുതെന്നും ഭക്ഷണം നല്‍കുന്നതിൻ്റെ വീഡിയോ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സാധാരണ രീതിയില്‍ വിവരാവകാശ അപേക്ഷയില്‍ 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിയമം. ഇത്തരത്തില്‍ കാലതാമസം വരുത്തുന്നവരില്‍ നിന്ന് 25,000 രൂപ പിഴചുമത്താറുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ ചന്ദ്രിക പ്രസാദ് മറുപടി മന:പൂര്‍വം വൈകിച്ചിട്ടില്ലെന്നും ഈ സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളി മുന്‍ വില്ലേജ് ഓഫീറാണെന്നും ഇത് പ്രതീകാത്മക ശിക്ഷയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

0Shares