
കോഴിക്കോട്: പി വി അൻവർ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ കോഴിക്കോട് യുഡിഫ് വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ഏറെ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും ശേഷം പി.വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം കൈകൊണ്ടു. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ച്ച കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് നിർണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്കൊന്നും അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ല എന്നാണ് വിവരം. മുസ്ലിം ലീഗ് അൻവറിനെ സ്വീകരിക്കാം എന്ന നിലപാട് എടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. എന്നാൽ തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോൺഗ്രസിൻ്റെ എതിർപ്പാണ് വിഷയം വഷളാക്കിയത്. എന്നാൽ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തിന് നൽകിയ അനുവാദം കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് വിവരം. എന്നാൽ തുടർ ചർച്ചകൾക്ക് ശേഷം അന്തിമതീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.
