
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബി.പി.ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ബിരുദമാണ് ബി.പി.ഒ. വിദേശത്തും മികച്ച തൊഴിൽസാധ്യതയുണ്ട്. ദേശീയതലത്തിൽ ആർ സി ഐ അംഗീകാരമുള്ള അറുനൂറ് ബിരുധാരികൾ മാത്രമേയുള്ളു. കേരളത്തിൽ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതിൽ താഴെയാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൽ.ബി.എസിനാണ് പ്രവേശനച്ചുമതല. തുടക്കത്തിൽ 20 കുട്ടികൾക്കാണ് പ്രവേശനം നൽകുക. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കാണ് യോഗ്യത. പാരാ മെഡിക്കൽ കോഴ്സുകൾക്കായി എൽ.ബി.എസിൽ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഈ കോഴ്സിന് ഓപ്ഷൻ നൽകണമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിൻ്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെൽത്ത് സയൻസ് സർവ്വകലാശാലക്കാണ്. പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
