
തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കേരളം നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊയോങ്കരയിലെ ആലപ്പള്ളി കുളം പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും തുറന്നു കൊടുത്തു.
ജലസംഭരണം, ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന രീതിയില്‍ 20 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും വിസ്മൃൃതിയിലാണ്ടു പോയ ആലപ്പള്ളിക്കുളം നവീകരിച്ച് പുനര്‍ നിര്‍മ്മിച്ചിരിക്കയാണ്. അര നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച കുളം നിരന്ന് കാടുമൂടി ഉപയോഗ്യശൂന്യമായിരുന്നു. കാര്‍ഷിക ജലസേചനത്തിനും ജനങ്ങള്‍ക്ക് വിനോദത്തിനും ഉപകരിക്കും വിധം വളരെ ആകര്‍ഷകമായാണ് നിലവിൽ നവീകരിച്ചിരിക്കുന്നത്. ഗ്രാമീണ സൌന്ദര്യം നിലനിര്‍ത്തി ജനങ്ങള്‍ക്ക് പൊതു ഇടമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് കുളവും പരിസരവും നിര്‍മ്മിച്ചിട്ടുള്ളത്. കാടു വെട്ടി മാലിന്യവും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി അടിഭാഗം കരിങ്കല്ല് ഉപയോഗിച്ചും കോണ്‍ക്രീറ്റ് ബെല്‍റ്റ് നിര്‍മ്മിച്ചും പുറംഭാഗം ചെങ്കല്ല് ഉപയോഗിച്ചുമാണ് പണി പൂര്‍ത്തീകരിച്ചത്.

കുളത്തിന് ചുറ്റും ആകര്‍ഷകമായ രീതിയില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചു. ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കി, നാലുഭാഗവും കല്‍പ്പടവുകള്‍ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ പമ്പുസെറ്റും പമ്പ് ഹൌസും സ്ഥാപിച്ച് സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് ജലസേചന സൌകര്യവും ഒരുക്കിയിട്ടുണ്ട്. 52 ലക്ഷം രൂപക്കാണ് ഭരണാനുമതി ലഭിച്ചതെങ്കിലും 36.5 ലക്ഷം രൂപ ചെലവിലാണ് നിശ്ചിത സമയത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

കുളം പുനരുജ്ജീവനം ഉല്‍ഘാടനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം MLA എം രാജഗോപാലന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സീതാ ഗണേശന്‍ സ്വാഗതം പറഞ്ഞു. ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലാലി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിശ്ചിത കാലയളവില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ച കരാറുകാരന്‍ ബഷീറിന് MLA എം രാജഗോപാലന്‍ ഉപഹാരം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ആയിറ്റി, ബ്ലോക്ക് മെമ്പര്‍ സി ചന്ദ്രമതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം രാമചന്ദ്രന്‍, കെ വി മുകുന്ദന്‍ , എം ഗംഗാധരന്‍, കെ പി ശശി, പാടശേഖര സമിതി സെക്രട്ടറി കെ പത്മനാഭന്‍, ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനിത കെ.എന്‍, എഞ്ചിനീയര്‍മാരായ സുധാകരന്‍ എ.പി, വരുണ്‍ കെ.വി, ഓവര്‍സീയര്‍ ശാലിനി വി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
