
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപെട്ട ഒരാൾ 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളായിരുന്നു എന്നാണ് വിവരം. അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രമേഷ് വിശ്വാസ് കുമാർ എന്ന വ്യക്തിയാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഇദ്ദേഹം നടന്നുപോകുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ വന്നതെന്നും പറയുന്നു. വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. അവരിൽ ഒരാൾ മാത്രം രക്ഷപെട്ടു എന്നാണ് നിലവിലെ സ്ഥിരീകരണം. ആദ്യ വിവരത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പോലീസ് അറിയിച്ചത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ DNA പരിശോധന നടത്തുകയാണ്.
അതേസമയം വിമാനം തകർന്നുവീണ കെട്ടിടം ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടമാണെന്നും ഇവിടെ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായും സ്ഥിരീകറിച്ചു. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ച നിലയിലായിരുന്നു. വിമാന ഭാഗം കെട്ടിടത്തിന് അകത്തും പുറത്തുമായി കാണപ്പെടുന്നു. കെട്ടിടവും പരിസരവും കത്തിയമർന്ന നിലയിലാണ്. ഇവിടെയുണ്ടായിരുന്ന പരിക്കേറ്റവരെയാണ് ആദ്യം ആശുപത്രികളിലേക്ക് മാറ്റിയത്. അപകടത്തിൽ പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും അഘനിക്കിരയായിട്ടുണ്ട്.

