
റിയാദ്: ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമാണ് ശനിയാഴ്‌ച. അറഫയില്‍ നിന്ന് മടങ്ങിയ ഹാജിമാര്‍ വെള്ളിയാഴ്‌ച മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറയില്‍ കല്ലേറ് കര്‍മത്തിനല്ല തിരക്കിലാണ്. ബലിപെരുന്നാളിൽ ബലികര്‍മങ്ങളും ഹാജിമാര്‍ക്കുണ്ട്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ശുഭ്രവസ്ത്രത്തില്‍ നിന്ന് ഒഴിവാകും.

അറഫാ സംഗമം കഴിഞ്ഞ് ഹാജിമാര്‍ വെള്ളിയാഴ്‌ച രാത്രി മുസ്ദലിഫയില്‍ രാപ്പാര്‍ത്തു. ഇവിടെ നിന്ന് ശേഖരിച്ച കല്ലുകളുമായെത്തി ജംറയിലെ സ്‌തൂപത്തിനരികിലെത്തി. മനുഷ്യൻ്റെ ഉള്ളിലെ പൈശാചികതകളെ കല്ലെറിഞ്ഞു ഓടിക്കുകയാണ് ഈ കര്‍മത്തിലൂടെ ഹാജിമാര്‍. ഇത് കഴിഞ്ഞ് ഹാജിമാര്‍ ഹറമിലെത്തി കഅ്ബയെ വലയം ചെയ്യും.

തുടർന്ന് സഫാ മര്‍വാ പ്രയാണവും പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായിലേക്ക് മടങ്ങും. ബലികര്‍മത്തിന് ശേഷം ഹാജിമാര്‍ മുടിമുറിച്ച് ഹജ്ജ് വസ്ത്രത്തില്‍ നിന്ന് ഒഴിവാകും. ഇതോടെ ഹജ്ജിന് അര്‍ധ വിരാമമാകും. ഇനിയുള്ള മൂന്ന് ദിനങ്ങളില്‍ കല്ലേറ് കര്‍മം മാത്രമാണ് ഹാജിമാര്‍ക്കുണ്ടാവുക.
