കൊവിഡിന്‍റെ രണ്ടാം തരംഗം; കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡിന്‍റെ രണ്ടാം തരംഗം;  കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം വരുന്നു. പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാവൂ.

ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരോ, വാക്‌സീന്‍ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാവൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്. 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയില്‍ ആദ്യം പരിഗണന നല്‍കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാകും.

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

0Shares