
കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്‍.ഐ.എ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശി പര്‍വേയ്‌സ് അഹ്‌മദ് ജോദാര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍ നിന്നുള്ള ബഷീര്‍ അഹ്‌മദ് ജോദാര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്‌തെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ കൂടുതൽ വിവരങ്ങള്‍ ഇരുവരും എന്‍.ഐ.എ സംഘത്തിന് നൽകിയതായാണ് വിവരം. പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ആക്രമണത്തിന് മുമ്പ് ഒരു കുടിലിലാണ് മൂന്ന് ഭീകരരും കഴിഞ്ഞത്. പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിനോട് തൊട്ടടുത്തായിരുന്നു ഇവരുടെ താമസമെന്നും ഇവർ വ്യക്തമാക്കി. താമസ സൗകര്യം ഒരുക്കിയതും ഭക്ഷണം എത്തിച്ചതും മറ്റ് സൗകര്യങ്ങൾ ഒരുക്കിയതും ഇരുവരും ചേർന്നാണ്. നേരത്തെ ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ, കുപ്‌വാര തുടങ്ങി 32 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീര്‍ പോലീസും കേന്ദ്ര അര്‍ധ-സൈനിക വിഭാഗവുമായി ചേര്‍ന്നാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നൽ ആക്രമണം നടത്തി പകരം വീട്ടി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിലായിരുന്നു ഈ നടപടി. ഇന്ത്യ നല്‍കിയ തിരിച്ചടിയിൽ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും വിമാന താവളത്തിലും കേടുപാടുണ്ടായി. ജയ്ഷെ ഭീകരരുടെ ആസ്ഥാനം ഇന്ത്യ പൂർണ്ണമായും തകർത്തു. ഈ ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നുന്നതായും വിവരമുണ്ട്. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
