
കാസർകോട്: മഞ്ചേശ്വരം ഉപജില്ല ശാസ്‌ത്രോത്സവം നടന്ന ബേക്കൂര്‍ ഗവ.എച്ച്.എസ് എസിലെ പന്തല്‍ തകര്‍ന്നതിനെ തുടര്‍നുണ്ടായ അപകടത്തില്‍ 59 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. 11 പേര്‍ കെ.എസ് ഹെഗ്‌ഡെ ആശുപത്രി ദര്‍ലക്കട്ടയിലും, 3 പേര്‍ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രി മംഗലാപുരത്തും , 7 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ബാക്കിയുള്ളവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി. കളക്ടര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചു.

അതേസമയം, പന്തൽ കരാറുകാരനേയും സഹായികളായ നാലുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം ഐ.പി യാണ് കസ്റ്റഡിയിലെടുത്തത്.

ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ആകെ 5 പേർ ചികിത്സയിൽ ഉണ്ടായിരുന്നതിൽ രണ്ട് പേർ ആശുപത്രി വിട്ടു. നിലവിൽ മൂന്ന് വിദ്യാർഥികൾ നിരീക്ഷണത്തിലുണ്ട് .
കെ.എസ്. ഹെഗ്ഡേ ആശുപത്രിയിൽ ഒരു വിദ്യാർഥിയും ഒരു അധ്യാപികയും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.

മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ എ.കെ.എം അഷ്റഫ് എം.എൽ എ, ജില്ലാ കളക്ടർക്ക് വേണ്ടി മഞ്ചേശ്വരം തഹസിൽദാർ വി. രവീന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു.

