കുട്ടികൾക്കുള്ള കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ മഞ്ചേശ്വരം സി.എച്ച്.സിയില്‍ മെഡിക്കൽ ഓഫീസര്‍; ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി

  • Post category:health / local news
  • Reading time:2 mins read
You are currently viewing കുട്ടികൾക്കുള്ള കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ മഞ്ചേശ്വരം സി.എച്ച്.സിയില്‍ മെഡിക്കൽ ഓഫീസര്‍;  ജനപ്രതിനിധികൾ കുത്തിയിരിപ്പ്  സമരം നടത്തി

കാസർകോട്: കോവിഡ് 19 വൈറസ് വ്യാപനത്താൽ കാരണം ചികിത്സ സമയത്ത് കിട്ടാതെ സമസ്ത ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും അധികൃതർ പിടിവാശി തുടരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സി.എച്ച്.സിയിൽ ഇന്ന് രാവിലെ അൻപതോളം കുട്ടികളെയുമായി കുത്തിവെപ്പിന് മാതാക്കൾ എത്തിയിരുന്നു. എന്നാൽ കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിന്ന മെഡിക്കൽ ഓഫീസർ കുട്ടികൾക്ക് കുത്തി വെപ്പെടുക്കാൻ തയ്യാറാകാത്തതിൽ ജനപ്രതിനിധികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു .

ഓഫീസറുടെ നിർബന്ധം എം.എൽ.എ എം.സി ഖമറുദ്ദീനെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിന്‍റെയും ശ്രദ്ധയിൽ പെടുത്തിയ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ തന്നെ കുത്തിവെപ്പെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടും ഡോക്ടർ അതിന് തയ്യാറായില്ല.

ഇതിനെ തുടര്‍ന്നാണ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവാർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുക്താർ ഉദ്യാവാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസീന അബ്ദുള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.കെ അബ്ദു റഹ്‌മാൻ ഹാജി, , ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡഗേരി, അബ്ദുല്ല ഖാജാ, ഹമീദ്‌ ഹൊസങ്കടി, ഇദ്രിസ് മഞ്ചേശ്വരം തുടങ്ങിയവർ കുത്തിയിരിപ്പ് സമരം നടത്തിയത്.

സമരത്തെ തുടര്‍ന്ന് എ.കെ.എം ആഷ്റഫിന്‍റെ നേതൃത്വത്തിൽ മേൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കുട്ടികൾക്ക് കുത്തിവെയ്പ് നൽകിയത്. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത വിധത്തിലുള്ള ഒരു നിയമ വാഴ്ചയാണ് മഞ്ചേശ്വരം സി.എച്ച്.സി മെഡിക്കൽ ഓഫീസറും സ്റ്റാഫ് നേഴ്‌സും ചേർന്ന് നടത്തുന്നതെന്നും അതിനാൽ തന്നെ ഇരുവർക്കുമെതിരെയും നടപടി എടുക്കണം എന്ന ആവശ്യവുമായി നാട്ടുകാർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ ഡയറക്ടറിനും ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗികമായി പരാതിയും നൽകി.

കഴിഞ്ഞ രണ്ടു വർഷത്തോളമായി കേരളം സർക്കാർ നിയമാവലിയിൽ ഇല്ലാത്ത പ്രോട്ടോക്കോൾ ആണ് മെഡിക്കൽ ഓഫീസർ തന്നിഷ്ട പ്രകാരം നടപ്പിലാക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ സമയത്തും മറ്റും മംഗലാപുരത്തുള്ള തന്‍റെ വസതി വിട്ടു വരാതെ രോഗികളെ കഷ്ടപ്പെടുത്തിയ ചരിത്രവും ഇവിടുത്തെ ഡോക്ടർമാർക്കുണ്ട്. ഇക്കാരണത്താലോക്കെ തന്നെ ഈ ആശുപത്രിക്കെതിരെ കടുത്ത അമർഷം നാട്ടുകാർക്കിടയിൽ ഉണ്ട്.

0Shares