
തിരുവനന്തപുരം: വിസിറ്റിങ് വിസയിൽ ജോർദാൻ വഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിൻ്റെ വെടിയേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് മരിച്ചത്. വെടിവെപ്പില്‍ കൂടെയുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപെട്ടു. ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. സമീപവാസികളായ ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10 ന് അനധികൃതമായി ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യം ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. വെടിവെയ്പിൽ തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. എന്നാൽ കാലിൽ വെടിയേറ്റ എഡിസൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഇയാളെ കേരളത്തിലേക്കയച്ചു. സംഘത്തിൽ നാലുപേരുണ്ടായിരുന്നതായാണ് വിവരം. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. ഏജൻ്റ് പറഞ്ഞതുപ്രകാരം ഇസ്രായിൽ അതിർത്തി കടക്കാനായിരുന്നു ഇവർ ശ്രമിച്ചതെന്നാണ് വിവരം. നാലുപേരിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ ഒരാൾ നാട്ടിൽ തിരിച്ചെത്തി. മറ്റു രണ്ടുപേർ ജയിലിലായി എന്നാണ് വിവരം. വെടിവെച്ചത് ഇസ്രായിൽ സൈന്യമാണോ ജോർദാൻ സൈന്യമാണോ എന്നതിൽ വ്യക്തയില്ല.
