
കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടർഭരണത്തിനായി വൻ തയ്യാറെടുപ്പുമായി ഇടതുമുന്നണി. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിന്‍റെ പിന്നാലെ പ്രചാരണത്തിന്‍റെ ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനായി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ മാസം 22നു കൊല്ലം ജില്ലയിൽ പര്യടനം തുടങ്ങാനാണ് ആലോചന.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമാണിത്. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി യോഗങ്ങളിൽ പങ്കെടുക്കുന്നത് കൂടാതെ, ഗെസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചുകൊണ്ട് ജില്ലകളിലെ സാമൂഹികസാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ.ഡി.എഫിന്‍റെ നിയമസഭാ പ്രകടനപത്രികയ്ക്ക് രൂപം നൽകുക.
തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇത്തരമൊരു പര്യടനം നടത്താൻ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കുംവിധമാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയിൽ ബജറ്റ് സമ്മേളനം ചേരുമ്പോൾ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിനുമുൻപായി ജില്ലാ പര്യടനം പൂർത്തിയാക്കും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ആവേശപൂർവ്വമായ തദ്ദേശതെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി സർക്കാരിന്‍റെ ജനക്ഷേമ നടപടികളും വികസനവും ജനങ്ങൾ അംഗീകരിച്ചതിന്റെ സൂചനയാണു സി.പി.എമ്മും എൽ.ഡി.എഫും വിലയിരുത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സർക്കാരിന്‍റെ നേട്ടങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ഇടതുപ്രചാരണം ലക്ഷ്യംനേടിയതിന്‍റെ സൂചനയായി ഫലത്തെ വിലയിരുത്തുന്നു.
കോവിഡ് കാലത്തെ സമൂഹ അടുക്കളയും ഇപ്പോഴും തുടരുന്ന ഭക്ഷ്യകിറ്റ് വിതരണവും സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ട് ഈ സാഹചര്യത്തിൽ കൂടുതൽ ജനക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങാനാണ് സി.പി.എം തീരുമാനം.
