
കാസറഗോഡ്: കന്നഡ- മലയാളം ഭാഷാ വിവാദം കാസർകോട് ജില്ലയിൽ വീണ്ടും ശക്തമാകുന്നു. കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ നിലപാടിന് പിന്നാലെ വിഷയം ഏറ്റെടുത്ത് ബി.ജെ.പി രംഗത്ത് വരികയാണുണ്ടായത്. നിയമസഭ പാസാക്കിയ മലയാളം ഭാഷാ ബിൽ – 2025 മുഖേന സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മേൽ മലയാളം അടിച്ചേൽപ്പിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശങ്ങൾ സംരക്ഷിക്കണമെന്നും നിയമസഭ പാസാക്കിയ ബില്ലുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകൾ അകറ്റണമെന്നും ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും ജില്ലാ പ്രസിഡന്റ് എം.എൽ അശ്വനിയും കാസറഗോഡ് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
കാസർകോട് ജില്ലയിലെ അഞ്ച് എം.എൽ.എമാരെയും ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. ജില്ലയുടെ ഭാഷാ വൈവിധ്യം അറിയാത്തവരാണോ ഇവരെന്ന് ചോദിച്ച അദ്ദേഹം, നിയമസഭയിൽ ബിൽ ചർച്ച ചെയ്യുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ കന്നഡ ഭാഷയിൽ അപേക്ഷാ ഫോമുകൾ ലഭ്യമാക്കാത്തതിനാൽ നിരവധി കന്നഡ സംസാരിക്കുന്ന വോട്ടർമാർ ഒഴിവാക്കപ്പെട്ടു. ഇതിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ടായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. അതിർത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, കാസർകോട് മേഖലകളിൽ ദേശീയപാതയ്ക്ക് സമീപം സ്ഥാപിക്കുന്ന ദിശാബോർഡുകളിൽ കന്നഡ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഇക്കാര്യം ദേശീയ പാത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വാർത്താ സമ്മേളനത്തിൽ അഡ്വ. കെ ശ്രീകാന്ത്, എം.എൽ അശ്വനി എന്നിവർക്ക് പുറമെ ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ സുനിൽ, എൻ ബാബുരാജ് എന്നിവരും പങ്കെടുത്തു.
