
കേരളത്തിൽ ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസര്‍കോട് ജില്ലയിൽ 34 കേസുണ്ട്. ഏറ്റവും കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്, കണ്ണൂരില്‍ 2 പേര്‍, തൃശൂര്‍-1, കോഴിക്കോട്-1, കൊല്ലം-1. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പുതിയതായി രോഗം കണ്ടെത്തിയവര്‍ നിരവധി പേരുമായി ഇടപഴകിയവരാണ്. ഇടുക്കി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചാരിച്ചു. മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ നിയമസഭ മന്ദിരം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് ഈ സമീപനമുണ്ടായത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഥിതി കൂടുതൽ ഗൗരവകരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടിട്ട് ഗതാഗതം തടയുന്ന കർണ്ണാടക സർക്കാരിന്‍റെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം കർണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയും മണ്ണുമാറ്റാമെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
