
മലപ്പുറം / കാസർഗോഡ്: കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കിയതോടെ സംസ്ഥാനത്തെ ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് കൈന്റ് ജെന്റ്‌സ് റെഡിമെയ്ഡ് റീട്ടൈയിലേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ആര്‍.എ) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തങ്ങളുടെ വിഷയത്തില്‍ സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും തങ്ങള്‍ക്കായി പലിശരഹിത മൊറോട്ടോറിയം അടക്കമുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സംസ്ഥാന പ്രസിഡന്റ് ഷമീര്‍ തിരൂര്‍, സെക്രട്ടറി സംഷാദ് ബത്തേരി, ട്രഷറർ യൂനസ് മഞ്ചേരി സംസ്ഥാന കമ്മിറ്റിയംഗവും കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് സെമീർ ഔട്ട്ഫിറ്റ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കി അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ സ്വയം തൊഴിലായി കാണുന്നതും അനേകം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതുമായ ഈ തൊഴില്‍മേഖലയെ സംരക്ഷിക്കണെമന്നും അല്ലാത്തപക്ഷം ഈ മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കച്ചവടം അവസാനിപ്പിക്കുന്ന രീതിയിലേക്ക് നീങ്ങുകയും കുടുംബങ്ങൾ പട്ടിണിയിലേക്ക് പോവുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പലിശരഹിത വായ്പകള്‍ അടക്കം നല്‍കി ജെൻസ് വസ്ത്ര വ്യാപാരികളെ സഹായിക്കാനും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണം. ചെറുകിട വിഭാഗ വ്യാപാരികളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനുതകുന്ന നടപടികള്‍ സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
