
കാസറഗോഡ്: കാസറഗോഡ് ജനറൽ ആശുപത്രിക്ക് കായകൽപ് സംസ്ഥാന തല അവാർഡ് ലഭിച്ചു. സേവനത്തിൻ്റെയും ശുചിത്വത്തിൻ്റെയും അടിസ്ഥാനത്തിലാണ് സർക്കാർ ആശുപതികൾക്ക് അവാർഡ് നിശ്ചയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്ഥാന തല അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി അവാർഡ് പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശംസ പത്രവും ഈ അവാർഡിലൂടെ ലഭിക്കും. കായകൽപ അവാർഡ് ലഭിക്കുന്നതിന് വേണ്ടി കഠിന പ്രയത്നം ചെയ്ത മുഴുവൻ ജീവനക്കാർക്കും സുപ്രണ്ടൻ്റ് ഡോ. ശ്രീകുമാറും ഡപ്യൂട്ടി സൂപ്രണ്ടൻ്റ് ഡോ.ജമാൽ അഹ്മദും അഭിനന്ദനങ്ങൾ അറിയിച്ചു.

കടുത്ത ജീവനക്കാരുടെ കുറവുണ്ടെങ്കിലും ജീവനക്കാരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ മൂലമാണ് ഇത് സാധ്യമായതെന്ന് അവർ പറഞ്ഞു. ഗർഭിണികളുടെയും കുട്ടികളുടെയും സേവനം മെച്ചപ്പെടുത്തുന്ന എം ബി എഫ് എച്ച് ഐ യുടെ അസസ്മെൻ്റ് ടീം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നുവെന്നും അതിലും വിജയം പ്രതിക്ഷിക്കുന്നതായും അവർ അറിയിച്ചു. ഡോ.അംജിത് കുട്ടിയുടെയും ഡോ.മുഹമ്മദ് റിയാസിൻ്റെയും നേതൃത്വത്തിലുള്ള സോക്ടർമാർ, നഴ്സിംഗ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള നഴ്സിംഗ് വിഭാഗം, പി ആർ ഒ സൽമയുടെ നേതൃത്വത്തിലുള്ള എൻ എച്ച് എം ജീവനക്കാർ, ലാബ്, ഫാർമസി, ബ്ലഡ് ബാങ്ക്, പാലിയേറ്റിവ്, എച്ച് എം സി താൽക്കാലിക വിഭാഗം ജീവനക്കാർ തുടങ്ങി മുഴുവൻ ജീവനക്കാരുടെയും സഹകരണത്തോടെയാണ് ജനറൽ ആശുപത്രിക്ക് ഈ വിജയം സാധ്യമായത് എന്നും അവർക്ക് ഈ അവാർഡ് സമർപ്പിക്കുന്നതായും ആശുപത്രി സൂപ്രേണ്ടുമാർ അറിയിച്ചു.
