
ഒരു കാരണവുമില്ലാതെ വിവാഹബന്ധം വേർപെടുത്തി എന്ന പരാതിയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് കോടതി. ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സിറാജുദ്ദീന്‍ മുജാഹിദി (30) നെതിരെയാണ് കാസര്‍കോട് സി .ജെ. എം കോടതി കേസെടുത്തത്.

ചെര്‍ക്കള പാടി സ്വദേശിനി സീനത്ത് സി എം (28) നല്‍കിയ പരാതിയിലാണ് നടപടി. 2014-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. ശേഷം, മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യയെ 2017-ല്‍ മൊഴി ചൊല്ലുകയായിരുന്നു. യാതൊരു കാരണവുമില്ലാതെയാണ് ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് പരാതി.
ഇതോടൊപ്പം വിവാഹ സമയം ഭാര്യവീട്ടുകാര്‍ പെണ്‍കുട്ടിക്ക് നല്‍കിയ സ്വര്‍ണം കൈക്കലാക്കി പെണ്‍കുട്ടിയെ കൊടിയ പീഢനത്തിന് ഇരയാക്കുകയും തുടര്‍ന്ന് ബന്ധം വേര്‍പ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ തമ്മില്‍ യോജിപ്പില്‍ എത്താന്‍ പല തവണ പല മധ്യസ്ഥര്‍ ശ്രമിച്ചെങ്കിലും ബന്ധം നിലനിര്‍ത്താനോ, ഭാര്യയുടെ സ്വര്‍ണം തിരിച്ച് നല്‍കാനോ, ഭാര്യക്ക് നല്‍കേണ്ട ആനുകൂല്യങ്ങളോ സിറാജുദ്ദീന്‍ നല്‍കിയില്ലെന്നും പറയുന്നു.
ഇതിനെ തുടര്‍ന്നാണ് യുവതി നീതിക്കായി കോടതിയില്‍ എത്തിയത്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ സിറാജുദ്ദീനില്‍ നിന്നും ഭര്‍തൃമാതാവും റിട്ടയേര്‍ഡ് അധ്യാപികയും കൂടിയായ സയീദ കെ. പിയില്‍ നിന്നും കൊടിയ മര്‍ദ്ദനവും പീഡനവുമാണ് ഏല്‍ക്കേണ്ടി വന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
