
കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി കുറച്ചു ദിവസമായി ചോറ്റാനിക്കരയിലെ ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഇന്നും സിനിമയുടെ ചിത്രീകരണവുമായി ജോലി കഴിഞ്ഞു റൂമിലെത്തിയതായിരുന്നു എന്നാണ് വിവരം.
കലാഭവൻ്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. പവാസിയായിരുന്ന നവാസ് പിതാവിൻ്റെയും സഹോദരൻ്റെയും പാതയിലൂടെ കലാരംഗത്തേക്ക് കടന്നു വന്നു. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക- ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്‌നയും സിനിമാതാരമാണ്. മറിമായം എന്ന ടി.വി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കർ സഹോദരനാണ്. നവാസിൻ്റെ പെട്ടന്നുള്ള മരണം സിനിമ മേഖലയെയും മലയാളികളെയും ഞെട്ടിച്ചു.
