ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; കള്ളം പറയരുതെന്ന് കാസർകോട് എം.എൽ.എയും ഡി.സി.സി അധ്യക്ഷനും

  • Post category:Kerala / local news
  • Reading time:2 mins read
You are currently viewing ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; കള്ളം പറയരുതെന്ന് കാസർകോട് എം.എൽ.എയും ഡി.സി.സി അധ്യക്ഷനും

കാസര്‍കോട്: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാറും വളച്ചൊടിക്കുന്നതായി കാസർകോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി തുറന്നതിന് പിന്നാലെ മന്ത്രി കെ.കെ ശൈലജ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിന് മറുപടി നൽകുകയാണ് ഇരുവരും.

കോവിഡ്- 19 രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിന് ശേഷം മെഡിക്കല്‍ കോളജിനെ പരിഗണിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുന്നു. എന്നാല്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഈ ആപത്ത്‌ ഘട്ടം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുതുന്നത് ശരിയല്ല.

2012 മാര്‍ച്ച് 24ന് കഴിഞ്ഞ സര്‍ക്കാരാണ് കാസര്‍കോട് മെഡിക്കല്‍ കോളജിന് ഭരണാനുമതി നല്‍കിയതെന്ന് പറയാന്‍ ആരോഗ്യമന്ത്രി മനസ്സ്‌ കാണിച്ചു. പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ടുമുമ്പ് 2016 ജനുവരി 28ന് അക്കാദമിക് ബ്ലോക്കിൻ്റെ തറക്കല്ലിടല്‍ നടത്തിയതെന്നും പറയുന്നു.

തെരഞ്ഞെടുപ്പും ഭരണാവസാനവും പറയുന്നതിൻ്റെ ഉദ്ദേശം മനസ്സിലാക്കുന്നു. പക്ഷേ അങ്ങനെയൊരു തറക്കല്ലിടല്‍ ചടങ്ങ് ഉണ്ടായിരുന്നില്ല. ശിലാഫലകവും അവിടെ ഇല്ല. അക്കാദമിക്ക് ബ്ലോക്ക് 25 കോടിയിലധികം ചെലവൊഴിച്ചതായും പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്താണ് ഈ 25കോടി കാസര്‍കോട് പാക്കേജില്‍ നിന്ന് അനുവദിച്ചത്.

2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അശുപത്രി ബ്ലോക്കിൻ്റെ തറക്കല്ലിട്ടതിൻ്റെ സാഹചര്യം ഇതുവരെ മനസിലായില്ല. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന് ശിലയിട്ടിരുന്നു. 2014ല്‍ 68.45 കോടി രൂപ നബാര്‍ഡിൻ്റെ ഒരു പ്രവര്‍ത്തനത്തിന് AS ആയിരുന്നു എന്ന് മന്ത്രി തന്നെ നിയമസഭയില്‍ സബ്മിഷനു മറുപടിയായി പറഞ്ഞതാണ്. ഈ തുക ഉപയോഗിച്ചാണ് ആശുപത്രി ബ്ലോക്കിൻ്റെ പണി ചെയ്തുവരുന്നത്. റിപൈഡ് എസ്റ്റിമേറ്റ് വഴി ഈ സര്‍ക്കാര്‍ 27കോടി രൂപ കരാറുകാരന് അധികം നല്‍കിയെന്നതിനാല്‍ ആശുപത്രി ബ്ലോക്കില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിനെ ഒഴിവാക്കാൻ മന്ത്രിക്ക് എങ്ങനെയാണ് കഴിയുക.

വൈദ്യുതി വിതരണത്തിന് ലൈനുകള്‍ മാറ്റിസ്ഥാപിച്ചതും പദ്ധതി പ്രദേശത്ത് റോഡ് നിർമിച്ചതും ശുദ്ധജല വിതരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതും യു.ഡി.എഫ് സർക്കാരാണ്. 2012-13, 2013-14, 2014-15 സംസ്ഥാന ബജറ്റുകളിലായി 11.25 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാം പകല്‍വെളിച്ചം പോലെ പ്രകടമായിട്ടും സത്യങ്ങളെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കാന്‍ ബന്ധപ്പെട്ടവര്‍ തുനിയുന്നത് ശരിയല്ല എന്നും എന്‍.എ നെല്ലിക്കുന്നും ഹക്കീം കുന്നിലും പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

https://www.facebook.com/kkshailaja/posts/2919194624835166

0Shares