
കാസർകോട്: അവധിക്കാല വിശ്രമത്തിനായി കാസർഗോഡ് എത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നാട്ടിലേക്ക് മടങ്ങി. ജില്ലയുടെയും ബേക്കലിൻ്റെയും അവിസ്മരണീയമായ അനുഭവങ്ങളുമായാണ് അദ്ദേഹം മടങ്ങിയത്. കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി അദ്ദേഹം സംസാരിച്ചു. ജാർഖണ്ഡിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം കൂടി അധികം താമസിച്ച ശേഷമാണ് മടങ്ങിയത്. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ്റെ ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ കേരളത്തിൻ്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് നൽകി. ബി.ആർ.ഡി.സി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്. വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കേരളത്തിൻ്റെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. കുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലുദിവസവും അദ്ദേഹം കഴിച്ചത്.
