കെ.മുരളീധരൻ വരുമ്പോൾ നേമത്ത് എന്തൊക്കെ മാറ്റം വരും; കണക്കുകൾ പറയുന്നത്

  • Post category:articles / news
  • Reading time:2 mins read
You are currently viewing കെ.മുരളീധരൻ വരുമ്പോൾ നേമത്ത്  എന്തൊക്കെ മാറ്റം വരും; കണക്കുകൾ പറയുന്നത്

കെ.മുരളീധരൻ സ്ഥാനാർത്ഥി ആകുന്നതോടെ നേമം സംസ്ഥാന-ദേശീയ ശ്രദ്ധ ആകർഷിക്കുമെങ്കിലും അടിസ്ഥാനപരമായി വോട്ടിങ്ങിനെ വലിയ തോതിൽ ബാധിക്കില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2011ൽ ഒ.രാജഗോപാലിലൂടെ തന്നെ ബിജെപി പിടിച്ച 43,661 വോട്ടിൽ നിന്നും 2016ൽ ഒ. രാജഗാപാൽ നേടിയത് 67,813 വോട്ടാണ്.

വി. ശിവൻകുട്ടി ആകട്ടെ 2011ൽ വിജയിച്ചപ്പോൾ കിട്ടിയ 50,076 വോട്ടിനേക്കാൾ ഏതാണ്ട് 9000 വോട്ട് അധികം നേടി 59,142 വോട്ടിൽ എത്തി..ഈ അധികം വോട്ട് ന്യൂനപക്ഷ ഏകീകരണം കൊണ്ട് ഉണ്ടായതാണ്. യു.ഡി.എഫ് ആകട്ടെ 2011 ൽ സോഷ്യലിസ്റ്റ് ജനതാദളിലെ ചാരുപാറ രവിയിലൂടെ കിട്ടിയ 29,828 വോട്ടിൽ നിന്നും കുറഞ്ഞു 13,860 വോട്ടിൽ എത്തി.

2011ൽ തന്നെ കോൺഗ്രസ് തങ്ങളുടെ കയ്യിൽ ഇരുന്ന ഉറച്ച മണ്ഡലങ്ങളിൽ ഒന്നായ നേമം ബി.ജെ.പി ക്ക് വിജയിക്കാൻ പാകത്തിൽ അവിടെ ഒരു സാന്നിധ്യം പോലുമില്ലാത്ത ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയായിരുന്നു . ഇതു ശരിയല്ല എന്ന് കോൺഗ്രസിൽ തന്നെ അന്നു പലകോണുകളിൽ നിന്നും അഭിപ്രായം ഉയർന്നതാണ്. എന്നാൽ 2016ൽ വീണ്ടും ഘടകകഷിക്ക് യു.ഡി.എഫ് നേമം മത്സരിക്കാൻ നൽകിയതിലൂടെ മണ്ഡലം കയ്യകലത്തിൽ നിന്ന് അകന്നുപോകുകയായിരുന്നു.

2006ൽ എൻ. ശക്തൻ 60,889 വോട്ടു നേടി കോൺഗ്രസിന് വിജയിച്ച മണ്ഡലമാണ് ജെ.ഡി.എസിനും പിന്നെ സുരേന്ദ്രൻ പിള്ളക്കും മത്സരിക്കാൻ കോൺഗ്രസ്സ് വിട്ടുകൊടുത്തത്. എൻ.എസ്എസിനും നാടാർ സമുദായത്തിനും സ്വാധീനമുണ്ടായിരുന്ന നേമം മണ്ഡലം പുനർ നിർണയത്തിലൂടെ നായർ ഭൂരിപക്ഷ മണ്ഡലമായി മാറുകയായിരുന്നു. കോൺഗ്രെസ്സിന് നിർണായക സ്വാധീനം ഉണ്ടായിരുന്ന മണ്ഡലം ഘടക കക്ഷികൾക്ക് വിട്ടു കൊടുത്തതിടുകൂടി അതൊരു ബി.ജെ.പി മണ്ഡലമായി പതുക്കെ മാറി.

ഇന്ന് എൻഎസ്എസ്മുരളിയെ പിന്തുണച്ചാലും ഇവിടുത്തെ നായർ വോട്ടുകളിൽ മാറ്റം പ്രതീക്ഷിക്കണ്ട. ഇപ്പോൾ ബി.ജെ.പി കഴിഞ്ഞാൽ സി.പി.എം തന്നെയാണ് അവിടെ നിർണായക ശക്തി. മുൻപ് അത് കോൺഗ്രസ്സ് -സി.പി.എം എന്ന നിലയിലായിരുന്നു.

ഈ സ്ഥിതിയിൽ കെ. മുരളീധരന്‍റെ വരവ് ആരെ തുണക്കും എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യമാണ്. ബി.ജെ.പി യുടെ അടിയുറച്ച വോട്ടു ബാങ്കിൽ നിന്നും പതിനായിരത്തിനു മേൽ വോട്ടു മുരളിക്കെന്നല്ല ആർക്കും മറിക്കാൻ പറ്റില്ല. സി.പി.എംന്‍റെ പരമ്പരാഗത വോട്ടു കഴിഞ്ഞാൽ കഴിഞ്ഞ തവണ ന്യൂനപക്ഷ ഏകികരണത്തോടെ അധികമായി കിട്ടിയ 9000 വോട്ട് കോൺഗ്രസ്സ് പാളയത്തിൽ എത്തിക്കാനേ മുരളിക്കു കഴിയു. എന്നാലും മുൻതൂക്കം ബി.ജെ.പി ക്കായിരിക്കും.

ബി.ജെ.പി യിൽ നിന്നു 15000 ത്തിനും 20000 ത്തിനും ഇടയിൽ മുരളി പിടിച്ചാൽ സി.പി.എം മണ്ഡലം തിരിച്ചു പിടിക്കും. ചുരുക്കത്തിൽ മുരളിയുടെ വരവ് ബി.ജെ.പി -സി.പി.എം മത്സരം എന്ന നിലയിൽ തന്നെ നിൽക്കാനേ ഉപകരിക്കുകയുള്ളു. മുരളി ഏതു ഭാഗത്തു നിന്നു കൂടുതൽ വോട്ടു പിടിക്കും എന്നതിനെ ആശ്രയിച്ചയിരിക്കും കുമ്മനം വിജയിക്കുമോ വി. ശിവൻ കുട്ടി വിജയിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകാൻ.

0Shares