
ഡൽഹി: ഇംഗ്ലീഷ് ഭാഷക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇത് ആദ്യമായാണ് അമിത്ഷാ ഇത്തരമൊരു പരാമർശം നടത്തുന്നത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിൻ്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള ‘ത്രിഭാഷാ ഫോർമുല’ നടപ്പിലാക്കുന്നതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെയും പ്രതിപക്ഷം അടക്കമുള്ള പാർട്ടികളുടെയും ആരോപണം നിലനിൽക്കെയാണ് ബിജെപി നേതാവ് കൂടിയായ മന്ത്രിയുടെ പുതിയ നിലപാട്.
