
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹാരിസിൻ്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിൻ്റെ പ്രശ്‌നമാണ് എന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.
മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ രംഗത്തെത്തി. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിച്ചു. അതേസമയം ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കൂടുതൽപേർ രംഗത്ത് വന്നു.
