
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹത്രാസില്‍ സത് സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ 100ലേറെ പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
മാനവ് മംഗൽ മിലൻ സദ്ഭാവന സംഗമം കമ്മിറ്റി സംഘടിപ്പിച്ച പാര്‍ത്ഥനാ പരിപാടിക്കിടെ ആണ് അപകടമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനായി വൻ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. തിരക്ക് കൂടിയതോടെ യോഗത്തിനിടെ ശ്വാസംമുട്ടി പലരും പുറത്തേക്ക് ഇറങ്ങാല്‍ ശ്രമിച്ചു. പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു.

ഇതിലൂടെ ആളുകള്‍ തിക്കി ഇറങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്. പലരുടെ ബോധരഹിതരായി വീണുവെന്നും ഒന്നിന് മുകളിൽ ഒരോരുത്തരായി വീണാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു. പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ പരിപാടിക്ക് എത്തിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
പരിപാടിക്ക് പോലീസ് അനുമതി ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇത്രയും അധികം ആളുകൾ പങ്കടുക്കും എന്നതിൽ പോലീസിനും വ്യക്തത ഇല്ലായിരുന്നു. അപകടം നടന്ന ഉടൻ രക്ഷ പ്രവർത്തനം നടത്താൻ ആംബുലൻസ് ലഭിക്കാത്തതും മരണ സംഖ്യ ഉയരാൻ കാരണമായി. ആദ്യം നൂറോളം ആളുകളാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു.
സംഭവത്തിൽ അന്വേഷണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, സോണിയ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.
