
ന്യൂഡല്‍ഹി: ഒന്നോ രണ്ടോ സാധനങ്ങള്‍ വാങ്ങിയാല്‍ പോലും പല കടകളിലും നമ്മുടെ ഫോണ്‍ നമ്പര്‍ വാങ്ങുന്നത് ഇപ്പോള്‍ സ്ഥിരമായി നടക്കുന്ന സംഗതിയാണ്. ഇനിമുതല്‍ അത്തരത്തില്‍ നമ്പര്‍ ചോദിച്ചാല്‍ നല്‍കേണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ന്യായീകരിക്കാവുന്ന കാരണങ്ങളുണ്ടെങ്കില്‍ മാത്രം നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അല്ലാത്തപക്ഷം നല്‍കേണ്ടെന്നുമാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.

മാത്രമല്ല ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വിമാനത്താവളത്തിലെ കടയില്‍ നിന്നും ച്യൂയിംഗ് ഗം വാങ്ങിയതിന് തൻ്റെ പക്കല്‍ നിന്നും ഫോണ്‍ നമ്പര്‍ ചോദിച്ചതിനെ കുറിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തകനായ ദിനേഷ്.എസ് ഠാക്കൂര്‍ വിവരിച്ച ട്വീറ്റിനാണ് മന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. എന്തിനാണ് തൻ്റെ നമ്പര്‍ എന്ന ചോദ്യത്തിന് സുരക്ഷാ കാരണങ്ങളാലാണെന്ന് കടയിലെ ജീവനക്കാര്‍ മറുപടി നല്‍കിയെന്നും തൻ്റെ ഒപ്പമുണ്ടായിരുന്നവരില്‍ മിക്കവര്‍ക്കും ഫോണ്‍ നമ്പര്‍ നല്‍കാന്‍ യാതൊരു പ്രയാസവുമുണ്ടായില്ലെന്നും ദിനേഷ് ട്വീറ്റില്‍ സൂചിപ്പിച്ചു.
