
വിവാഹശേഷം വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുതെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയ്ക്ക് അകത്ത് ചുരുക്കണം. കൂടാതെവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പിനോട് ശുപാര്‍ശ ചെയ്തതായും കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും അറിയിച്ചു. നേരത്തെ മുതല്‍ വിവാഹപൂര്‍വ കൗണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കുന്നതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടിയുണ്ടാകും.

കമ്മീഷൻ്റെ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ച ശേഷമാകും സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവയില്‍ തീരുമാനമെടുക്കുക. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.
വധൂവരന്മാര്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു. വിവാഹത്തിന് ആളുകളുടെ എണ്ണവും ആര്‍ഭാടവും കുറയ്ക്കണമെന്ന ആവശ്യത്തില്‍ ഈ കൗണ്‍സിലിങ് ഗുണം ചെയ്യുമെന്നാണ് കമ്മീഷൻ്റെ വിലയിരുത്തല്‍.
